Thursday 24 March 2011

പ്രവാസികളെ ബുദ്ധിജീവികള്‍ കാണുന്ന വിധം.

ഈയിടെ ഫേസ്ബുക്കില്‍ “ആടുജീവിത”ത്തെക്കുറിച്ചും പ്രവാസികളെക്കുറിച്ചും, പ്രമുഖ സാഹിത്യകാരനായ ശ്രീ. കെ.പി. നിര്‍മ്മല്‍ കുമാറിന്റെ  നേതൃത്വത്തില്‍ ചൂടു പിടിച്ച ചര്‍ച്ച നടക്കുകയുണ്ടായി. അതില്‍ ശ്രീ.ഒ.കെ. സുദേഷ് എന്ന ബുദ്ധിജീവിയുടെ പ്രതികരണങ്ങള്‍ കേരളീയ ജന സാമാന്യത്തിന്റെ പ്രവാസികളെ പറ്റിയുള്ള ധാരണ എന്താണ് എന്നുള്ളതിന് ഉത്തമ ഉദാഹരണമായിരുന്നു. ചില പ്രസക്ത ഭാഗങ്ങള്‍:

Ok Sudesh
സ്വന്തം നാട്ടില്‍ തന്നെനിന്ന് കപട മാന്യത കളഞ്ഞ് ഉള്ള തൊഴില്‍ ചെയ്തോ (തേങ്ങ ഇടാൻ പഠിച്ചോ വല്ല ധനികന്റെ പറമ്പില്‍ കിളയ്ക്കാന്‍ പോയി കൂലി വാങ്ങിച്ചോ) വല്ല സര്‍വ്വത്ത് കച്ചവടമെങ്കിലും ചെയ്തോ ജീവിതം പയ്യെപ്പയ്യെ കരുപ്പിടിപ്പിയ്ക്കേണ്ടതിന് പകരം വല്ലവന്റേ...യും നാട്ടിലും വടക്കോല്‍ത്തും പോയി അവന്റെ കുണ്ട കോരി 'ജീവിതം' വല്ലാണ്ടങ്ങനുഭവിച്ച്, പിന്നെ ന്യേവലും എഴുതി അതിന് എവോര്‍ഡും വാങ്ങി ... പിന്നേം നായ മുമ്പോട്ട്, അല്ലേ? കൊള്ളാം പ്രവാസജീവിതം. പ്രവാസം എന്ന വാക്കാണ് മലയാളത്തിൽ നിരോധിയ്ക്കേണ്ടത്, പുരസ്കാരം കൊടുക്കല്‍ എന്ന വിദ്യ കുറ്റകൃത്യമായി പ്രഖ്യാപിയ്ക്കുന്നതിനു മുമ്പേ ....“
 
“നെഞ്ചെരിച്ചില്‍ തോന്നിയാല്‍ എനിയ്ക്കൊന്നും ചെയ്യാനാവില്ല. പക്ഷെ ഞാന്‍, പറഞ്ഞിടത്ത് തന്നെ നില്ക്കും. സാഹിത്യത്തെ കുറിച്ചും കലയെ കുറിച്ചും സാമാന്യബോധമുള്ളവരും എന്റെ കൂടെ നില്ക്കും. ദയനീയ ജീവിതങ്ങള്‍ക്കുള്ള കഞ്ഞിവീഴ്ത്തല്ല കലയും സാഹിത്യവും. അതങ്ങിനെയാ...ണെന്ന് തോന്നാന്‍ കാരണം ആഴത്തില്‍ മുഴുകിയ മധ്യവര്‍ഗ്ഗജീവിത കാമനയാണ്. അവര്‍ക്ക് ചികിത്സ കാശാണ്, അര്‍ത്ഥമില്ലാത്ത കാശ്, ഗള്‍ഫ് കാശ് പോലുള്ള അനര്‍ത്ഥം പിടിച്ച കാശ് --കലയും സാഹിത്യവുമല്ല. മനസ്സിലായില്ലേ? കുറച്ചൊന്നുമല്ല, അസാമാന്യ ധാര്‍ഷ്ട്യം കലര്‍ന്നുതന്നെയാണ് ഈ കുറിപ്പിടുന്നത്. 'ആടുജീവിതവും' കമലിന്റെ ആ ചെളുക്ക സിനിമയുണ്ടല്ലോ, കുദ്ദാമ, ഈ രണ്ടുസാധനവും ഒരു ജനത എന്ന നിലയിലെ നമ്മെ ചളിയില്‍ മുക്കിക്കൊല്ലുന്ന ഘോരകൃത്യങ്ങളാണ്. ജീവിതാനുഭവം എന്ന് പറഞ്ഞ് ഞെളിയാന്‍ ഇത് അപൂര്‍വ്വത്തിലപൂര്‍വ്വം ജീവിത-സാമാനമാണ്. ഇതൊന്നും വെച്ച് വണ്ണത്തില്‍ കരയാന്‍ പ്രേരിപ്പിയ്ക്കരുത്. കാശുണ്ടാക്കാന്‍ അറബിനാട്ടില്‍ പോയതല്ലെ? വിധിവൈപരീത്യവും കൈയ്യിലിരുപ്പും കാരണം കിട്ടിയതൊ വല്ലാത്തതായിപ്പോയി. അതു സാഹിത്യമാക്കിയും സിനിമയാക്കിയും പകരം വീട്ടുന്നുവോ കലാഹൃദയസ് പൃക്കന്മാരേ? വെറുതെ കാശുണ്ടാക്കിയാല്‍ പോരെ. അതൊന്നുമല്ല ഈ ദുരാഗ്രഹികളുടെ ആഗ്രഹം. 12 മണിക്കൂറ് തുടര്‍ച്ചയായി ജോലി ചെയ്യിപ്പിച്ചാല്‍ ഈ അസുഖം തീരുമായിരുന്നു. അങ്ങിനെയാവാഞ്ഞതു കൊണ്ട് സാഹിത്യത്തിനാണ് സഹിക്കെണ്ടി വന്നത്. ജോലിയൊഴിഞ്ഞ സമയമത്രയും മൃദുസാഹിത്യം വായിച്ച് കുറച്ച് കോണ്ട്രിബ്യൂട്ട് ചെയ്യാം എന്ന് തോന്നിവശായിപ്പോയി. ആ ദുര്‍വിധിയാണ് 'ആടുജീവിതം'. ഇവരുടെ കഴപ്പം മഹത്തായ സാഹിത്യം ഇവര്‍ വായിച്ചിട്ടില്ല എന്നതാണ്. അതിനെ ഒളിച്ചുവെയ്ക്കാന്‍ ഉലയ്ക്ക പുഴുങ്ങിയ ജീവിതകഥനവും കൊണ്ട് ആളെ കരയിപ്പിയ്ക്കാന്‍ ഇറങ്ങിയിരിയ്ക്കുന്നു. വല്ലാണ്ടങ്ങ് പറയാന്‍ മോഹിപ്പിയ്ക്കരുത്!“
 കുറച്ചനുഭവം ഉണ്ടാക്കിയാല്‍ ഉടനെ പോയി സാഹിത്യം പടയ്ക്കാമെന്ന ദുരാഗ്രഹമരുത്. ഗള്‍ഫ്-മലയാളികള്‍ക്ക് മിച്ച-സമയം കൂടുതലാവുന്നത് കൊണ്ടാണ് സാഹി...ത്യത്തിലേയ്ക്ക് ചേക്കേറേണ്ടിവരുന്നത്. അതിന് നല്ലൊരു ചികിത്സ കൂടുതല്‍ പണിയെടുപ്പിയ്ക്കുന്നതാവും എന്നെനിയ്ക്ക് തോന്നുന്നു. ദ്രോഹപരമായി ചിന്തിയ്ക്കുകയല്ല. അറബികള്‍ക്കെ അങ്ങിനെ തോന്നാത്തത് കൊണ്ട് മലയാളസാഹിത്യം വെട്ടേറ്റ് കിടക്കുന്നു. എന്തോരം കുസാഹിത്യമാണ് ഇവർ പടയ്ക്കുന്നത്. ബ്ലോഗ് എഴുതിയെഴുതി ഇപ്പോള്‍ കോംപിറ്റന്റ് എഴുത്തുകാരെ പോലെയാണ് നടപ്പും ഇരിപ്പും മുഖംപിടിയ്ക്കലും ഭാഷണവും.
 
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്.) എന്ന സ്ഥാപനത്തില്‍ ഡോ. എസ്. രാജന്‍ എന്നു പേരുള്ള ഒരു അസോഷിയേറ്റ് ഫെലോ ഉണ്ട്. അദ്ദേഹം ‘മലയാളി ഗള്‍ഫ് മൈഗ്രേഷന്‍’ പഠനങ്ങളില്‍ അറിയപ്പെടുന്ന വിദഗ്ദനാണ്. ഇത്രയും ‘ഗ്ലു’ തരാം. ബാക്കി ‘ഗ്ലുഗ്ലു’ ചെയ്ത് കണ്ടുപിടിയ്ക്കൂ. അദ്ദേഹം ‘gulf wives’ എന്ന വിഷയത്തില്‍ എന്തൊക്കെ കണ്ടെത്തിയിട്ടുണ്ട്, പറഞ്ഞിട്ടുണ്ട് എന്നൊന്ന് തിരക്കുക. ങ്ഹാ, ‘ഗള്‍ഫ് ഭാര്യമാര്‍’ എന്നൊരു വിഷയം തന്നെ ലോകത്ത് ഉണ്ടെന്ന് അറിഞ്ഞിട്ടുവേണ്ടേ, അല്ലേ?
പ്രവാസിയെ കുറിച്ച് എനിയ്ക്കൊരു ചുക്കുമില്ല. അവന്‍ ആ ലേബലില്‍ എഴുതിയാല്‍, കേരളത്തിലെ സമ്പദ് വ്യവസ്ഥയിൽ മണിയോര്‍ഡര്‍ എക്കോണമിയ്ക്കുള്ള പ്രാമാണ്യത എന്നപോലെ, മലയാള സാഹിത്യവേദിയിൽ ഉന്നതസ്ഥാനത്തിനർഹമാണ് എന്ന് ധരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതാണ് എന്നെ പ്രയാസപെടുത്തുന്നത്. പ്രവാസിയെന്ന വാക്കു തന്നെ ഈ എക്കോണമിക് റെഫ്യൂജികള്‍ക്ക് വേണ്ടി ഉപയോഗിയ്ക്കുന്നിടത്ത് അലമ്പുണ്ട്. നിങ്ങള്‍ക്ക് രാഷ്ട്രീയ കാരണങ്ങളാലോ മറ്റ് സാംസ്ക്കാരിക കാരണങ്ങളാലോ സ്വന്തം നാട്ടില്‍ നിന്ന് മാറിനില്ക്കേണ്ടി വരികയും നാട്ടിലേയ്ക്ക് മടങ്ങാന്‍ അടങ്ങാത്ത പ്രേരണയുണ്ടാവുകയും എന്നാല്‍ അതിന് ഒരു വഴിയില്ലാതെ വിരഹമുണ്ടാകുകയും ചെയ്യുന്നവരെയാണ് യഥാർത്ഥത്തില്‍ പ്രവാസി എന്ന് വിളിയ്ക്കേണ്ടത്. ഇവിടെ അതൊന്നുമില്ല. കാശുണ്ടാക്കാം എന്ന ലാഭചിന്തയാല്‍ ആരാന്റെ വിഴുപ്പലക്കാന്‍ പോകുന്നു. കൊല്ലം തോറും നാട്ടില്‍ വരുന്നു. വേണമെങ്കില്‍ നാട്ടില്‍ നില്ക്കാം. എന്നാല്‍ നില്ക്കുന്നില്ല. അവിടത്തെ കാശിന്റെ ചിന്തയും എ.സി.യും അങ്ങോട്ട് വലിയ്ക്കുന്നു. എന്നിട്ട് അവന്‍ അടിച്ചേല്‍പ്പിയ്ക്കുന്ന അടിമത്തം മൂക്കുമുട്ടെ അനുഭവിയ്ക്കുന്നു. അവിടെ പൌരത്വം കിട്ടുകയില്ല. അവിടേയും കമ്മ്യൂണിസം പറഞ്ഞ് കച്ചറ കലപില കൂടും. അതിന്റെ ഖിന്നത തീര്‍ക്കാനും പിന്നേയും കാശും എവോര്‍ഡും ഖ്യാതിയും മേല്ക്ക്മേല്‍ പ്രതികാരം തീര്‍ക്കാനെന്നൊണം ഉണ്ടാക്കുവാനും ഓരോ കൃതിപടപ്പുകള്‍ അടിച്ച് വിടുന്നു. അതുപോലുള്ളതാണ് 'ആടുജീവിത'വും 'ഗദ്ദാമ'യും. ഈ പൊട്ടന്മാന്‍ അനുഭവവിവരണം ഹൃദ്യമായി നടത്തിയാൽ സാഹിത്യമായി എന്ന് ധരിയ്ക്കുന്നവരാണ്. പഴയ 'അശ്വമേധം' ദയനീയ നാടകം പോലെ ഓരോ പടപ്പ്. 'ഓടയില്‍ നിന്ന്' പോലെ വീണ്ടും ഫോട്ടൊകോപ്പികള്‍. ഇതിനെല്ലാം കാരണം പൊട്ടസാഹിത്യം പരിചയപ്പെട്ടതുകൊണ്ടാണ്. അത് വായിച്ച്, ബ്ലോഗ് എഴുതി ശീലിച്ച്, സ്ഥലത്തെ ദിവ്യന്മാരായിക്കഴിഞ്ഞു എന്നവര്‍ വിചാരിയ്ക്കുന്നു. മേക്കിട്ട് കേറുന്നു. അതാണിവിടെ ഉണ്ടായത്. അതിനെയാണ് ഞാൻ ചെറുത്തത്. സുഖിപ്പിയ്ക്കാന്‍ പലരും പലതും പറയും. ഗള്‍ഫില്‍ പല സാഹിത്യകാരന്മാരും വരുന്നു, പലതും പിടിച്ച് പറ്റുകയോ പിടിപ്പിച്ച് സ്വയം പറ്റിയ്ക്കുകയോ ചെയ്യുന്നു. സാഹിത്യകാരന്മാര്‍ എന്നാല്‍ മഹാമനുഷ്യരൊന്നുമല്ല. അവരും എല്ലാവരേയും പോലെ ദുര്‍ബ്ബലതകളുള്ളവര്‍. അതുകൊണ്ട് അവർ സുഖിപ്പിച്ച് എന്തെങ്കിലും പറയുന്നുവെങ്കില്‍ അതില്‍ കണ്ണ് മഞ്ഞളിക്കേണ്ടതില്ല. നല്ല സാഹിത്യം ആസ്വദിയ്ക്കാനും വിലയിരുത്താനുമുള്ള കഴിവ് സാഹിത്യകാരന്മാരുടെ ദാനമൊന്നുമല്ല. അത് വായനക്കാരന്‍ കാലം കൊണ്ട് ആര്‍ജ്ജിയ്ക്കുന്ന സംസക്കാരമാണ്. അവനില്ലെങ്കില്‍ മറ്റവനില്ല.
 
ഇതിന് ഞാനെഴുതിയ മറുപടി:

ശ്രീ. സുദേഷിന്റെ മിക്ക അഭിപ്രായങ്ങളോടും തത്വത്തില്‍ എനിയ്ക്ക് യോജിപ്പാണ്. എന്നാല്‍ ഗള്‍ഫ് മലയാളികളെ സംബന്ധിച്ച വിലയിരുത്തലില്‍ പൂര്‍ണ വിയോജിപ്പും.
ദളിത് സാഹിത്യം, പെണ്‍ സാഹിത്യം എന്നൊക്കെ പറയുന്നപോലെ പ്രവാസ സാഹിത്യം എന്നു പറയുന്നതും ശുദ്ധഭോഷ്കു തന്നെ. സാഹിത്യം  ഒന്നുമാത്രം,പശ്ചാത്തലം വ്യത്യസ്തമായെക്കാമെങ്കിലും. ആ അര്‍ത്ഥത്തില്‍ “ആടുജീവിതം“ ശരാശരി പോലുമല്ല . സാധാരണ മലയാളിയ്ക്ക് പരിചിതമല്ലാത്ത ഒരു പശ്ചാത്തലം പകര്‍ത്തിയതിനാല്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയെന്നു മാത്രം. 

ഞാന്‍ ഇത്തരം ആടുജീവിതങ്ങള്‍ നേരിട്ടു കണ്ടിട്ടുള്ളതിനാലും ഈ പശ്ചാത്തലത്തിന്റെ അരികത്ത് വര്‍ഷങ്ങള്‍ ജീവിച്ചതിനാലും ആ കൃതി എന്നില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പര്യാപ്തമായില്ല. ശില്പഘടനയില്‍ തീരെ ദുര്‍ബലം. ഖസാക്കിന്റെ ഇതിഹാസം പോലെയൊക്കെയുള്ള  കൃതികള്‍ പകര്‍ന്നു തരുന്ന ഒരു അനുഭൂതിയുണ്ട്. അതിന്റെ ഒരംശമെങ്കിലും ഇതില്‍ നിന്ന് പ്രതീക്ഷിയ്ക്കുകയേ വേണ്ട. യുക്തിയ്ക്ക് നിരക്കാത്ത വിവരണങ്ങള്‍ ധാരാളം. കുടിവെള്ളമില്ലാതെ നാലു ദിവസം ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ അലഞ്ഞത്, ആയിരക്കണക്കിന് പാമ്പുകള്‍ വന്നത്.. അങ്ങനെ പലതും. മരുഭൂജീവിതം അറിയാത്ത സാദാ മലയാളി ഒരുപക്ഷെ അതൊക്കെ വിശ്വസിച്ചിട്ടുണ്ടാവും. വെള്ളമില്ലാതെ ഒരു ദിവസം പോലും മനുഷ്യന് മരുഭൂമിയില്‍ പിടിച്ചു നില്‍ക്കാനാവില്ല. നിര്‍ജലീകരണം ബാധിച്ച് കുഴഞ്ഞു വീണു മരിയ്ക്കും. കൊടും ചൂടില്‍ പാമ്പുകള്‍ക്ക് അങ്ങനെ സഞ്ചരിയ്ക്കാനുമാവില്ല, അവ മണലില്‍ പൂണ്ടു കിടക്കാറേ ഉള്ളൂ. ഇതൊന്നും ഇല്യൂഷന്‍ ആയിട്ടല്ല നോവലില്‍ചിത്രീകരിച്ചതും.

പ്രവാസിയെക്കുറിച്ച് ശ്രീ.സുദേഷ് പറയുന്നകാര്യങ്ങള്‍  ആത്മനിഷ്ഠമാണ്, വസ്തുനിഷ്ഠമല്ല ‍. മനസ്സില്‍ മുന്‍‌കൂട്ടി രൂപപ്പെടുത്തി വച്ച അബദ്ധധാരണകളുടെ അടിസ്ഥാനത്തില്‍ വിദേശമലയാളികളുടെ ജീവിതത്തെ വിലയിരുത്തുകയാണ് അദ്ദേഹം.

/ / <<നിങ്ങള്‍ക്ക് രാഷ്ട്രീയ കാരണങ്ങളാലോ മറ്റ് സാംസ്ക്കാരിക കാരണങ്ങളാലോ സ്വന്തം നാട്ടില്‍ നിന്ന് മാറിനില്ക്കേണ്ടി വരികയും നാട്ടിലേയ്ക്ക് മടങ്ങാന്‍ അടങ്ങാത്ത പ്രേരണയുണ്ടാവുകയും എന്നാല്‍ അതിന് ഒരു വഴിയില്ലാതെ വിരഹമുണ്ടാകുകയും ചെയ്യുന്നവരെയാണ് യഥാര്‍ത്ഥത്തില്‍ പ്രവാസി എന്ന് വിളിയ്ക്കേണ്ടത്. >> / /
ഇപ്പറഞ്ഞതില്‍ മനുഷ്യനെ ബാധിയ്ക്കുന്ന മൂന്നാം ഘടകത്തെ അദ്ദേഹം ബോധപൂര്‍വം വിട്ടുകളഞ്ഞു, “സാമ്പത്തിക“ കാരണത്തെ. മികച്ച ശമ്പളത്തില്‍ ഉന്നത ജോലിയ്ക്കോ ബിസിനസിനോ വിദേശത്ത് ചേക്കേറുന്ന 20% ല്‍ താഴെയുള്ളവരെ വിട്ടേക്കുക. അവരെ ശ്രീ.സുദേഷ് പറയുന്ന ഗണത്തില്‍ കൊള്ളിയ്ക്കാം. എന്നാല്‍ ബാക്കിയുള്ളവരുടെ കാര്യം വ്യത്യസ്തമാണ്. അവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തിക കാരണങ്ങളാല്‍ ജന്മനാട്ടില്‍ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ്. അപ്പോള്‍ ചോദിയ്ക്കാം, അവര്‍ക്കെന്താ നാട്ടില്‍ പണിയെടുത്തു കൂടേയെന്ന്...

ഇതിനുള്ള മറുപടി ബോധ്യപ്പെടാന്‍, ആദ്യം കേരളത്തിലെ ഇടത്തരം-ദരിദ്ര കുടുംബങ്ങളുടെ മനശ്ശാസ്ത്രം മനസ്സിലാക്കണം. സഹോദരിമാരുടെ വിവാഹം, കുടുംബത്തിന്റെ തീരാകടങ്ങള്‍, നല്ലൊരു വീട് എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ നിറവേറാന്‍, “നാട്ടില്‍ നിന്നിട്ടൊരു കാര്യവുമില്ല“ എന്ന സന്ദേശം ബന്ധുക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും കുടുംബത്തിലെ പുരുഷപ്രജയ്ക്ക് മേല്‍ നിരന്തരം അടിച്ചേല്‍പ്പിയ്ക്കപെടുന്നു. അതിന്റെ സമ്മര്‍ദ്ദം, ഒടുവില്‍ അവനെ നാടും വീടും വിട്ട് അന്യനാട്ടിലേയ്ക്ക് ഭാഗ്യാന്വേഷിയായി പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാക്കി തീര്‍ക്കുന്നു. ഇവരാരും കാശ് വാരിക്കൂട്ടാനുള്ള ആര്‍ത്തികൊണ്ടല്ല ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നത്.

ഒരിയ്ക്കല്‍ ഗള്‍ഫിലെത്തിപെട്ടവന്, അവന്‍ ആഗ്രഹിച്ചാല്‍ പോലും തിരിച്ചു വരവില്ല. വിസയ്ക്ക് മുടക്കിയ കാശ്, കുടുംബത്തിന്റെ ഉത്തരവാദിത്വം, അവന്റെ തുച്ഛമായ ശമ്പളം ഇവ തമ്മില്‍ ഒരിയ്ക്കലും പൊരുത്തപ്പെടില്ല. ഫലം ആയുഷ്കാലം അവന്‍ പ്രവാസിയാകുന്നു അല്ലെങ്കില്‍ അഭയാര്‍ത്ഥി ആകുന്നു. പാലസ്തീനിലെയോ സുഡാനിലെയോ കൊസോവോയിലെയോ അഭയാര്‍ത്ഥികളുമായി യാതൊരു വ്യത്യാസവും അവന്റെ ജീവിതത്തിനില്ല. ഉപരിവര്‍ഗ വിദേശമലയാളികളും ഈ പ്രവാസികളും തമ്മില്‍ യാതൊരു താരതമ്യവുമില്ല. 

ഇന്നേവരെ നമ്മുടെ സര്‍ഗ സാഹിത്യകാരന്മാര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താത്ത ഒരു മേഖലയാണ് ഈ പ്രവാസികളുടെ ജീവിതം. അവരുടെ മനോഭാവത്തിന്റെ നേര്‍ പ്രതിനിധിയാണ് സുദേഷ് എന്നു തോന്നുന്നു. ഇതിനു പലതുണ്ട് കാരണങ്ങള്‍.

1) മാധ്യമങ്ങള്‍ ‍:- മാധ്യമങ്ങള്‍ “പ്രവാസജീവിതം“ എന്നും പറഞ്ഞ് കാണിയ്ക്കുന്നത്  ദുബായിലെ കുറെ കെട്ടിടങ്ങളും ഷോപ്പിങ്ങ് മാളുകളും ഫെസ്റ്റിവലുകളും അവിടെയൊക്കെ മേയുന്ന കുറേ ഉപരിവര്‍ഗ ജാഡകളേയുമാണ്. (ഹിന്ദി സിനിമകളിലെ ഇന്ത്യ പോലെ.) ഇത് കാണുന്ന സുദേഷിനെപോലുള്ള മലയാളികള്‍ കരുതുന്നത് ഗള്‍ഫ് കാരെല്ലാം ഇതേ മാതിരി ചിക്കന്‍ ബര്‍ഗറും കെ.എഫ്.സിയും കോളയുമടിച്ച്  എ.സിയില്‍ അര്‍മാദിയ്ക്കുകയാണെന്നാണ്. ബര്‍ഗര്‍ എന്നു കേട്ടിട്ടുപോലുമില്ലാത്തവരാണ് ബഹുഭൂരിപക്ഷം പ്രവാസികളും. ഉണക്ക കുബൂസും പരിപ്പുമാണവരുടെ നിത്യഭക്ഷണമെന്ന് സുദേഷൊക്കെ എങ്ങനെ അറിയാന്‍ ! ആരെങ്കിലും പറഞ്ഞു കൊടുത്തിട്ടു വേണ്ടെ..! തുരുമ്പു പിടിച്ച വാട്ടര്‍ കൂളറാണവരുടെ  തണുപ്പിയ്ക്കല്‍ യന്ത്രമെന്ന് സുദേഷിനറിയുമോ? ഉഷ്ണം കനക്കുമ്പോള്‍ തുണി നനച്ച് ശരീരത്തിട്ടാണ് പലരും ഉറങ്ങുന്നത്!! യഥാര്‍ത്ഥ പ്രവാസജീവിതം ഉരുകി തിളയ്ക്കുന്ന സൌദിയില്‍ ഈ മാധ്യമ ക്യാമറകള്‍ക്ക് ഒരിയ്ക്കലും കടന്നു ചെല്ലാനാവില്ല എന്നതു വേറൊരു സത്യം.

2) രാഷ്ട്രീയക്കാര്‍: ഇവര്‍ ഗള്‍ഫിലേയ്ക്കെന്നും പറഞ്ഞ് പോകുന്നത് ചില വ്യവസായികളോടൊപ്പം തിന്നും കുടിച്ചും ഫണ്ട് പിരിച്ചും ആഘോഷിയ്ക്കാനാണ്. ഒരിയ്ക്കലും ശരിയായ പ്രവാസികളെ അവര്‍ കാണുന്നില്ല, പുറത്തു പറയുന്നില്ല. സൌദിയിലെ ജയിലില്‍ നരകിയ്ക്കുന്ന മലയാളികള്‍, ജിദ്ദയിലെത്തിയ വിദേശകാര്യ മന്ത്രിയെ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞത്, “താന്‍ വേറെ കാര്യത്തിനാണ് വന്നത്“ എന്നാണ്!

3) പ്രവാസികള്‍: ഗള്‍ഫില്‍ നിന്ന്  കടം മേടിച്ചും പട്ടിണികിടന്നും  “അവധി”യ്ക്ക് വരുന്ന ഒറ്റയൊരുത്തനും താനവിടെ കഷ്ടപെടുകയാണെന്ന് ഭാര്യയോടു പോലും പറയില്ല. പകരം, താനവിടെ “ഹെഡ് ലോഡിങ്ങ് മാനേജര്‍” ആണെന്നോ, “പാം ക്ലൈമ്പിങ്ങ് ഓഫീസര്‍” ആണെന്നോ “ഗോട്ട് ഓര്‍ഗനൈസര്‍” ആണെന്നോ ഭാവിയ്ക്കും. ബന്ധുക്കളെ പ്രീണിപ്പിയ്ക്കാന്‍ പത്ത് പായ്കറ്റ് റോത്ത്മാന്‍സും, മൂന്നു കുപ്പി ബ്ലാക്ക് ലേബലും സമ്മാനിയ്ക്കും. ഇവന്‍ അവിടെ മൂന്ന് മാസം പണിയെടുത്താലേ ഈ കാശൊപ്പിയ്ക്കാനാവൂ എന്ന് അവരറിയുന്നില്ലോ... പൊങ്ങച്ചം കാണിയ്ക്കാന്‍ പിരിവുകാര്‍ക്ക് വീശുന്ന ആയിരങ്ങള്‍, ഇവന്‍ അവിടെ നിന്ന് കടം മേടിച്ചതാണെന്ന് വേറെ ആരറിയാന്‍..!

തീര്‍ച്ചയായും ഇവരുടെ അഭയാര്‍ത്ഥി ജീവിതം പഠിയ്ക്കപ്പെടേണ്ടതാണ്. അവരുടെ വിരഹവും നൊമ്പരവും വേദനയും എഴുതപ്പെടേണ്ടതാണ്. ഗള്‍ഫില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ജന്മനാടിന്റെ കുളിര്‍മയിലെയ്ക്ക് ഓടിയണയാന്‍ തുടിയ്ക്കുകയാണവന്റെ മനസ്. നാട്ടിലെത്തിയാലോ, എത്രയും വേഗം അവനെ തിരിച്ചോടിയ്ക്കാന്‍ വെമ്പുന്ന ബന്ധുക്കള്‍. അതിനെ പ്രതിരോധിച്ച് നാട്ടില്‍ നില്‍ക്കാനുള്ള മാനസിക ദാര്‍ഡ്യം, കാലം അവനില്‍ നിന്നു ചോര്‍ത്തിക്കളഞ്ഞിട്ടുണ്ടാവും. കരയുന്ന മനസ്സുമായി അവന്‍ വീണ്ടും പടിയിറങ്ങും ചുട്ടു പൊള്ളുന്ന പ്രവാസത്തിലേയ്ക്ക്.

സുദേഷിനെപോലുള്ളവര്‍, അക്കാദമികളില്‍ ഇരുന്ന് “അസോസിയേറ്റ് ഫെലോ”മാര്‍ പടച്ചുണ്ടാക്കുന്ന “പഠന”ങ്ങളിലല്ല പ്രവാസിയെ തേടേണ്ടത്. കഴിയുമെങ്കില്‍ ഒരു വിസിറ്റ് വിസയെടുത്ത് ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിയ്ക്കുക. അതിനു മനസ്സില്ലെങ്കില്‍, സ്വയം ധരിച്ചു വച്ചിരിയ്ക്കുന്ന അബദ്ധങ്ങളണ് പ്രവാസജീവിതം എന്ന വീമ്പെങ്കിലും പ്രദര്‍ശിപ്പിയ്ക്കാതിരിയ്ക്കുക.

അടിക്കുറിപ്പ്:
ഞാന്‍ വൈകിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ശ്രീ. സുദേഷിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. ഇതാണ് ഫേസ്ബുക്ക് ചര്‍ച്ചയുടെ ലിങ്ക് . ശ്രീ.കെ.പി. നിര്‍മ്മല്‍ കുമാറിന്റെ ഫ്രെണ്ട് ലിസ്റ്റിലുള്ളവര്‍ക്ക് ഈ ത്രെഡ് കാണാം. ചര്‍ച്ച പൂര്‍ണമായി വായിയ്ക്കാം.

Sunday 27 February 2011

കേരളത്തിലെ അടിമവ്യാപാരം.

ലോകത്തിന്റെ ഏറെക്കുറെ എല്ലാ പ്രദേശങ്ങളിലും, ചില ഘട്ടങ്ങളില്‍ അടിമത്വവും അടിമക്കച്ചവടവും നിലനിന്നിരു ന്നതായി ചരിത്രം പറയുന്നു. ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുപൊയ കറുത്ത മനുഷ്യരാണ് അമേരിയ്ക്കയില്‍ യൂറോപ്യന്മാര്‍ക്കു വേണ്ടി അടിമപ്പണിയെടുത്തത്. അവസാനം ഒരു ലിങ്കന്‍ വേണ്ടി വന്നു അടിമത്തം അവസാനിപ്പിയ്ക്കാന്‍ (എന്നിട്ടും അവസാനിച്ചോ എന്നതു വേറൊരു കാര്യം).
കേരളത്തിലും പണ്ട് അടിമത്തവും അടിമവ്യാപാരവും ഉണ്ടായിരുന്നു. അധിനിവേശകരായ പറങ്കികള്‍ ഇവിടുന്നു ആള്‍ക്കാരെ അടിമകളായി കടത്തിക്കൊണ്ടു പോയിരുന്നു. കാലാന്തരത്തില്‍ ഉണ്ടായ സാമൂഹ്യമാറ്റങ്ങള്‍ ഇവിടെ പ്രത്യക്ഷമായ വ്യാപാരം ഒരു പരിധിവരെ അവസാനിപ്പിച്ചു എന്നു പറയാം.  ചില ഗള്‍ഫ് രാജ്യങ്ങളിലെ സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ആധുനികകാലത്തെ അടിമത്തമായി നിലനില്‍ക്കുന്നു. വിദേശികളായ എത്രയോ സാധു സ്ത്രീകള്‍ അറബിവീടുകളില്‍ യാതൊരു അവകാശങ്ങളുമില്ലാതെ അടിമകളായി ജീവിയ്ക്കുന്നു.

ഇക്കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നു കേട്ട വാര്‍ത്ത, ഈ കേരളത്തില്‍ ഇപ്പോഴും അടിമവ്യാപാരം  നിലനില്‍ക്കുന്നു എന്ന ഞെട്ടിയ്ക്കുന്ന അറിവിലേയ്ക്കാണു നമ്മെ നയിയ്ക്കുന്നത്. അന്യ സംസ്ഥാനങ്ങളിലെ ദരിദ്രരായ ബാലികമാരാണ് ഇങ്ങനെ വില്‍ക്കപ്പെടുന്നത് എന്ന സത്യം നമ്മളെയെല്ലാം ലജ്ജിപ്പിയ്ക്കേണ്ടതാണ്. പട്ടിണികൊണ്ട് നട്ടം തിരിയുന്ന കുടുംബങ്ങള്‍ എതാനും ആയിരങ്ങള്‍ക്ക് ബാല്യം വിട്ടുമാറാത്ത പെണ്‍കുഞ്ഞുങ്ങളെ ഏജന്റുമാര്‍ക്കും, അവര്‍ കൂടിയ തുകയ്ക്ക് കേരളത്തിലെ ഉപരിവര്‍ഗ കുടുംബങ്ങള്‍ക്ക് വില്‍ക്കുന്നു..!

ഈ വരുന്ന മാര്‍ച്ച് -8 ലോക വനിതാദിനമാണ്. ഈ ദിനത്തില്‍ ലോക്‍സഭയില്‍ വനിതാ സംവരണ ബില്ല് അവതരിപ്പിയ്ക്കപ്പെടും. കൂടാതെ അനേകം സ്ത്രീ ശാക്തീകരണ നിയമങ്ങള്‍ ഇവിടെയുണ്ട്. ഗാര്‍ഹിക പീഡന വിരുദ്ധ നിയമങ്ങള്‍ ഉണ്ട്. ഇതെല്ലാമുണ്ടായിട്ടും എന്താണ് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ?

സാമൂഹ്യപരമായതും ജൈവികപരമായതുമായ പ്രത്യേകതകളാല്‍ പുരുഷകേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയാണ് ഇവിടെയുള്ളത്. അതിന് അതിന്റേതായ ശരി തെറ്റുകള്‍ ഉണ്ടാകാം. എന്നാല്‍ സമൂഹത്തിലെ താഴെക്കിടയിയിലുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൊടിയ പീഡനങ്ങളാണ്  അധികപേരും അവരുടെ ജീവിതകാലത്ത് അനുഭവിച്ചു തീര്‍ക്കുന്നത്. അനേകമനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. വിദ്യാഭ്യാസമില്ലായ്മയും കുടുംബത്തോടുള്ള പ്രതിബദ്ധതയും ആത്മവിശ്വാസമില്ലായ്മയുമൊക്കെ ഇതിനുകാരണങ്ങളാണ്. “പെണ്ണായി പിറന്നാല്‍ മണ്ണാകുവോളം കണ്ണീര്‍” എന്നൊരു ചൊല്ല് തന്നെ കേട്ടിട്ടുണ്ട്. ഇതൊക്കെ ഒരു തരം അടിമത്ത ബോധം അവളില്‍ വളര്‍ത്തുന്നു. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയ്ക്കനുസൃതമായി അവളെ പാകപ്പെടുത്തിയെടുക്കുന്നു. ചെറുപ്പത്തില്‍ മകളോ മരുമകളോ ആയിരിയ്ക്കുമ്പോള്‍ പീഡിതയാകുന്നവള്‍ അമ്മയോ അമ്മായിയമ്മയോ ആകുമ്പോള്‍ പീഡക ആകാനും പഠിയ്ക്കുന്നു. പുരുഷന്‍ കുടുംബത്തിന്റെ വരുമാനദാതാവും സംരക്ഷകനും, സ്ത്രീ കുടുംബത്തിന്റെ നടത്തിപ്പുകാരിയുമായ സംവിധാനം നല്ല പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ അനുയോജ്യമാണ്. ഇന്ന് നല്ല നിലയിലുള്ള ഒട്ടുമിക്കപേരും ഈ സംവിധാനത്തിന്റെ ഉല്പന്നങ്ങളാണ്. എന്നാല്‍ വ്യക്തിപരമായ സവിശേഷതകള്‍ ഈ സംവിധാനത്തിന് ഉലച്ചില്‍ തട്ടിയ്ക്കുകയും അത് പീഡനത്തിലേയ്ക്കു നീങ്ങുകയും ചെയ്യുമ്പോള്‍ അതിനിരയാകുന്നത് അധികവും സ്ത്രീകളാണെന്നത് വാസ്തവം.

സ്ത്രീയെ ലൈംഗീക ഉപകരണമായി മാത്രം കണ്ടാല്‍ മതിയെന്ന പുരുഷമേധാവിത്വ ചിന്തയ്ക്ക് വെള്ളവും വളവും നല്‍കാന്‍ പുത്തന്‍ മാധ്യമസംസ്കാരം അത്യധ്വാനം ചെയ്യുകയാണ്. എവിടെയും സ്ത്രീ, കണ്ണുകൊണ്ടും വാക്കുകൊണ്ടും ശരീരം കൊണ്ടും “സുഖം ചൂഴ്‌ന്നെടുക്ക”പ്പെടാനുള്ള വസ്തുവായി തരം താഴ്‌ത്തപെടുന്നു. പണം നല്‍കിയാല്‍ ഏതു സ്ത്രീശരീരവും “ലഭ്യ”മാണ് എന്ന പൊതുബോധ്യത്തിലേയ്ക്ക് ടി.വിയും സിനിമയും അവളെ വലിച്ചെറിഞ്ഞിരിയ്ക്കുന്നു. ജീര്‍ണത ബാധിച്ച നമ്മുടെ സമൂഹം  ഇതാണ് പഠിപ്പിയ്ക്കുന്നത്. അതിലെ അംഗമെന്ന നിലയില്‍ നാമോരോരുത്തരും ഇതിനു പലയളവില്‍ ഉത്തരവാദികളാണ്.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും മെച്ചപ്പെട്ട വിഭാഗങ്ങളില്‍ സ്ത്രീകള്‍ പീഡനങ്ങളോട് പ്രതികരിയ്ക്കാന്‍ തയാറാകുന്നുണ്ട്. അതുകൊണ്ട് തന്നെ താഴെക്കിടയിലുള്ളവരെ അപേക്ഷിച്ച് അവര്‍ താരതമ്യേക ഭേദപ്പെട്ട അവസ്ഥയിലാണ്.  ഇന്ന് സ്ത്രീകളുടെ പ്രശ്നങ്ങളെ പറ്റി സമൂഹം കുറെയൊക്കെ ബോധ്യപ്പെട്ടിരിക്കുന്നു. ഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കപ്പെട്ടിട്ടുണ്ട്. അവരുടെ അവകാശം സംരക്ഷിയ്ക്കാന്‍ വേണ്ട നിയമങ്ങള്‍ രൂപീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങള്‍ ഗ്രാമീണ സ്ത്രീകള്‍ക്ക് ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും ഒന്നിച്ചിരിയ്ക്കുവാനും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനുമുള്ള വേദിയൊരുക്കുന്നു. സ്ത്രീകള്‍ ക്രമേണ തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിയ്ക്കുന്നു.

എന്നാല്‍, ഇതിനു സമാന്തരമായി മറ്റൊരു ധാര രൂപപ്പെട്ടുവരുന്നു. സമൂഹത്തിലെ ഉപരിവര്‍ഗത്തില്‍ പെടുന്ന സ്ത്രീകളുടെ ഒരു ധാര. യാതൊരു സാമൂഹ്യബോധവുമില്ലാത്ത, സ്വയം ഉള്‍വലിഞ്ഞ കൂട്ടരാണിവര്‍. മക്കള്‍ക്കുവേണ്ടി യുവജനോത്സവങ്ങളില്‍ അടികൂടാനും, റീയാലിറ്റി ഷോകളില്‍ കണ്ണീര്‍വാര്‍ക്കാനും, പൊങ്കാലയിടാനും അവരുണ്ട്. പൊങ്ങച്ച ക്ലബ്ബുകളില്‍ ആടിപ്പാടാനും, ചാനലുകളില്‍ പുരുഷവിദ്വേഷം ചീറ്റാനും അവരുണ്ട്.  പെണ്‍കുട്ടികളെ - സ്വന്തം മകളെ വരെ - ചതിയില്‍ വീഴ്ത്താനും വ്യഭിചാരികള്‍ക്ക് കൂട്ടിക്കൊടുക്കാനും, അടിമപ്പണിയ്ക്ക് ബാലികമാരെ എത്തിച്ചു കൊടുക്കാനും അവരുണ്ട്. സ്ത്രീധനം പോരാത്തതിന് മരുമകളെ പീഡിപ്പിയ്ക്കാനും വേണ്ടിവന്നാല്‍ കൊലചെയ്യാനും അവരുണ്ട്.  ഇവരില്‍ പെട്ട ഒരുവളാണ്,  തന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ദിവസം ആ പിഞ്ചു തമിഴ്ബാലികയെ പീഡിപ്പിച്ചു കൊന്നത്. നിയമം അറിയാമായിരുന്നിട്ടും ഇതിനു കൂട്ടുനിന്ന അവന്റെ വര്‍ഗത്തില്‍ പെട്ട ഒരുവനാണ് ഞാനും എന്നതില്‍ ലജ്ജ തോന്നുന്നു.

സ്റ്റാറ്റസുയര്‍ന്നപ്പോല്‍ സ്വന്തം വീട്ടുജോലികള്‍ ചെയ്യുന്നത് അപമാനമായിക്കാണുന്ന “ആധുനിക”നാരിമാര്‍ക്ക് കുറഞ്ഞ കൂലിയ്ക്ക് അതു ചെയ്തു കിട്ടാനുള്ള എളുപ്പവഴിയാണ്, ദരിദ്രരായ ബാലികമാരെ വിലകൊടുത്തു മേടിയ്ക്കല്‍. മര്യാദയ്ക്കു ഭക്ഷണം പോലും നല്‍കാതെ ഈ മക്കളെ അടിമവേലയെടുപ്പിയ്ക്കുന്ന ഇവളുമാരെ എന്തു പേരിട്ടാണ് വിളിയ്ക്കേണ്ടത്? ഈ കുഞ്ഞുങ്ങളെ വേലയ്ക്കു വയ്ക്കുക വഴി ലാഭിയ്ക്കുന്ന കാശിന്റെ എത്രയോ മടങ്ങാണ് കൊളസ്ട്രോളിനും ഷുഗറിനും പ്രഷറിനും ചികിത്സിക്കാന്‍ ഇവര്‍ മാറ്റിവയ്ക്കുന്നത് !!! ആലുവയിലെ വാര്‍ത്തയില്‍, ആ കുട്ടിയെ വില്‍ക്കാന്‍ ഇടനിലക്കാരിയായി നിന്ന ഒരു സ്ത്രീയെക്കൂടി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അവരും “ഉന്നതകുല”ജാത തന്നെ !! കെട്ടിയോന്‍ ഗള്‍ഫില്‍. അതുപോരാഞ്ഞിട്ട് അവളുടെ സൈഡ് ബിസിനസ്, അടിമക്കച്ചവടം..!

ഇവിടെ പോലീസും കാക്കത്തൊള്ളായിരം പത്രങ്ങളും ചാനലുകളും ഒളികാമറ വിദഗ്ദന്മാരും ഇന്‍‌വെസ്റ്റിഗേറ്റീവ്-സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളും, വനിതാസംഘടനകളും, അല്ലാത്ത സംഘടനകളും ഉണ്ടായിട്ട് ഇത്തരമൊരേര്‍പ്പാട് ഇതു വരെ അറിഞ്ഞിട്ടില്ല എന്നത് അത്ഭുതകരമാണ്.

സ്വന്തം അവകാശങ്ങളെക്കുറിച്ച് അവബോധമുള്ള, പ്രതികരണശേഷിയുള്ള,  സ്ത്രീയ്ക്ക് വിമോചനം വേണ്ടത് പുരുഷനില്‍ നിന്നല്ല മറിച്ച് സാമൂഹ്യ അസമത്വങ്ങളില്‍ നിന്നാണെന്ന് തിരിച്ചറിയുന്ന, സ്ത്രീയും പുരുഷനും പരസ്പരം സ്നേഹത്താല്‍ അടിമയാകുമ്പോഴാണ് അവര്‍ സ്ത്രീയും പുരുഷനുമാകുന്നതെന്ന് തിരിച്ചറിയുന്ന, യഥാര്‍ത്ഥ സ്ത്രീകളെയാണ് നമുക്കാവശ്യം. അതിനായി സ്ത്രീയോടൊപ്പം നില്‍ക്കാന്‍ എല്ലാ പുരുഷന്മാര്‍ക്കും ബാധ്യതയുണ്ട്.

Monday 21 February 2011

വംശനാശം വന്നു കൊണ്ടിരിയ്ക്കുന്ന മാധ്യമമാണ് ബ്ലോഗ്...

“വംശനാശം വന്നു കൊണ്ടിരിയ്ക്കുന്ന മാധ്യമമാണ് ബ്ലോഗ്” : എന്‍.എസ്. മാധവന്‍.

“ബ്ലോഗെഴുത്തുകാരില്‍ മിക്കവരും വാല്‍നക്ഷത്രം പോലെയാണ്. പെട്ടെന്ന് കത്തിപ്പൊലിഞ്ഞു പോകാന്‍ മാത്രം ശേഷിയുള്ള ഒരു സര്‍ഗാത്മകവെളിച്ചം മാത്രമേ അവരുടെ എഴുത്തുകളിലുള്ളു”: സന്തോഷ് ഏച്ചിക്കാനം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍, രണ്ട് മുഖ്യധാരാ എഴുത്തുകാരില്‍ നിന്നും കേള്‍ക്കാനിടയായ പ്രതികരണം ആണിത്. ഇവരുടെ പ്രസ്താവനകളുടെ പൂര്‍ണരൂപം വായിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും മേല്‍ ഉദ്ധരിച്ച വാചകങ്ങളില്‍ അവയുടെ ആകെത്തുക ഉണ്ടായിരിയ്ക്കുമെന്നതില്‍ സംശയമില്ല. ഞാന്‍ ഈ വിഷയം ഫേസ്ബുക്കില്‍ ചര്‍ച്ചയ്ക്കു വെച്ചപ്പോള്‍ ലഭിച്ച ചില പ്രതികരണങ്ങള്‍ :

ബ്ലോഗറും എഴുത്തുകാരിയുമായ ആഗ്നേയ ഫെമിന:

“ മുഖ്യധാരയിലുള്ള എല്ലാവരും പിന്നെ എല്ലാദിവസോം സര്‍ഗ്ഗസാഹിത്യം പടച്ചുവിടുന്നുണ്ടല്ലോ. ബ്ലോക്കു വരുന്നേ ഇല്ല..എഴുതിവിടുന്ന സകലതും പത്തരമാറ്റ്. ഇവരെല്ലാവരും ഇങ്ങനെയങ്ങ് ബ്ലോഗ്ഗുകാരെ കേറി മേയുന്നതെന്തിനാണെന്നാണു മനസ്സിലാകാത്തത്..ഞങ്ങളിതാ അവതരിച്ചു, സകലരും എഴുത്തുനിര്‍ത്തിപ്പോന്നും പറഞ്ഞ് ബ്ലോഗ്ഗര്‍മാര്‍ ആര്‍ക്കു നേരേയും ചെല്ലുന്നില്ലല്ലോ..മലയാളസാഹിത്യത്തിന്റെ ഭാവി ഞങ്ങളുടെ മാത്രം കയ്യിലെന്ന് ആരെങ്കിലും പ്രസ്താവിച്ചതായി അറിവുമില്ല. വിമര്‍ശനം ആകാം, മുഖമടച്ചുള്ള ചില പ്രസ്താവനകളാണ് സഹിക്കാനാവാത്തത്.“ “സന്തോഷ് എച്ചിക്കാനം രചന നടത്തിയ പല കണ്ണീര്‍ മെഗാസീരിയലുകളും കേരളത്തിലുണ്ടാക്കിയ അത്രയും വല്യ സാഹിത്യ ദുരന്തമൊന്നും ഒരു ബ്ലോഗ്ഗറും ഉണ്ടാക്കിക്കാണില്ല. സന്തോഷിലെ നല്ല എഴുത്തുകാരനെ മറന്നിട്ടല്ല ,എന്നാലും പറയുമ്പോ മുഴുവന്‍ പറയണമല്ലോ ““ബ്ലോഗ് എന്ന മാധ്യമത്തില്‍ നടക്കുന്നതെന്തെന്ന് അറിയാതെ ഒന്നോരണ്ടോ ദിവസം അഗ്ഗ്രിഗേറ്ററിലെ നാലഞ്ചു പോസ്റ്റോ, എഫ്ബി പോലുള്ളിടങ്ങിലെ അപ്ഡേറ്റോ, മാതൃഭൂമി കോളമോ മാത്രം വാ‍യിച്ചാണു പലരുടേയും വിമര്‍ശനം. സന്തോഷിന്റെ മാത്രം കാര്യമല്ലിത്, പൊതുവേ പിന്നാമ്പുറത്ത് ഇലയിട്ടിരുന്ന് ഉണ്ണുന്ന അടിയാനോടുള്ള തമ്പുരാന്റെ പുച്ഛം കലര്‍ന്ന മനോഭാവം ബ്ലോഗ്ഗേഴ്സിനുനേരെ പല ബുദ്ധിജീവികള്‍ക്കുമുണ്ട്. ഈ സോ കോള്‍ഡ് ബുദ്ധിജീവികളുടെ വായനക്കാരില്‍ അറുപത് ശതമാനത്തിലധികവും ബ്ലോഗ്ഗേഴ്സ് ആയിരിക്കും.ഒരു ബ്ലോഗ്ഗര്‍ എന്ന നിലയിലല്ല, ഇരു കൂട്ടരേയും വായിക്കുന്ന വായനക്കരി എന്ന നിലക്കുള്ള അഭിപ്രായമാണിത്.“

ബിജുകുമാര്‍ ആലക്കോട്:

“ബ്ലോഗെഴുത്തുകാര്‍ക്ക് ചില പരിമിതികള്‍ ഉണ്ടെന്നുള്ളത് സത്യമാണ്. എങ്കിലും ബ്ലോഗെഴുത്ത്, എഴുത്തിന്റെ ജനാധിപത്യ രൂപമാണ്. ആരുടെയും ഇടപെടലില്ലാതെ സ്വന്തം ആവിഷ്കാരം നടത്താം. വായനക്കാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാം. സത്യത്തില്‍ എഴുത്തുകാരനും വായനക്കാരനുമായി യഥാര്‍ത്ഥ സംവേദനം നടക്കുന്നത് ബ്ലോഗിലാണ്. സാമ്പ്രദായിക എഴുത്ത്-പ്രസിദ്ധീകരണരീതികളില്‍ എഡിറ്റര്‍, പ്രസാധകന്‍ എന്നിവരുടെയൊക്കെ കൈകടത്തല്‍ വരുന്നു. അവര്‍ക്കു വേണ്ടപ്പെട്ടവരെ ഉയര്‍ത്താനും താഴ്ത്താനും സാധിയ്ക്കും. അങ്ങനെ ‘ഉയര്‍ന്ന”വരില്‍ ചിലര്‍ക്കാണ് ഇപ്പോള്‍ ബ്ലോഗെഴുത്തുകാര്‍ ചതുര്‍ഥിയായത്. ബ്ലോഗെഴുത്തല്ല, ഏതെഴുത്തായാലും പ്രതിഭയുള്ളവര്‍ക്കേ പിടിച്ചു നില്‍ക്കാനാവൂ. അതുകൊണ്ട് തന്നെ സന്തൊഷിനെപോലെയുള്ളവരുടെ പ്രതികരണം അസ്ഥാനത്തും അനുചിതവുമാണ്. “

സാമൂഹ്യവിഷയങ്ങളില്‍ പ്രതികരിയ്ക്കുന്ന “Inquilab Makkal“:

“ബ്ലോഗുകള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും സാഹിത്യവും കേരളത്തിനു കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല.. എഴുത്തിന്റെ ഈ ഉല്‍സവഭൂമിയില്‍ പിടിച്ച് നില്‍ക്കാന്‍ സാധാരണ പ്രതിഭ പോരാ... അസാമാന്യപ്രതിഭവേണം..
സന്തോഷിന്റെ കൊമാലയെക്കാള്‍ സുന്ദരന്‍ കഥകള്‍ ബ്ലോഗുകളില്‍ വിടര്‍ത്തി വേണം ഇതിനു മറുപടി നല്‍കുവാന്‍... ആടു ജീവിതം എഴുതിയ ബെന്യാമിന്‍ ബ്ലോഗെഴുത്തിലൂടെ തെളിഞ്ഞ ഒരെഴുത്തുകാരന്‍ എന്ന് തോന്നുന്നു...
ബ്ലോഗിലെ പല കവികളും ഇന്ന് ആനുകാലികങ്ങളില്‍ വരുന്നതിനെക്കാള്‍ സുന്ദരമായ കവിതകള്‍ എഴുതി ധീരമായ ചുവടുവെപ്പ് നടത്തുന്നവരാണു. ഈ പരിസരത്ത് അടുക്കാന്‍ കഴിയുന്ന അധികം എഴുത്തുകാരൊന്നും ഇന്ന് മലയാളത്തിന്റെ അച്ചടി മാധ്യമ രംഗത്ത് ഇല്ല. ബ്ലോഗെഴുത്തുകാര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു...ഇവിടെനിന്നാണു ഏറ്റവും പുതിയ വിപ്ലവങ്ങള്‍ ഉണ്ടാവേണ്ടത്.. അത് സംഭവിക്കുക തന്നെ ചെയ്യും.. ഏറ്റവും മൂല്യമാര്‍ന്നവ ഇവിടെ നിന്നും ഉണ്ടാവും... ഇപ്പോള്‍ പിച്ചവെച്ച് തുടങ്ങിയതല്ലേയുള്ളൂ.. സന്തോഷ് ഒന്ന് അടങ്ങ്... പിച്ചവെക്കുന്ന പാദങ്ങള്‍ ഇടറും... അങ്ങനെയാണു നടക്കാന്‍ പഠിക്കുന്നത്. സ്വയം ശീലിക്കുന്ന നടപ്പിനു തപ്പുകൊട്ടാനും പ്രോത്സാഹിപ്പിക്കാനും ബ്ലോഗെഴുത്തുകാര്‍ക്ക് തുണക്കാരില്ല.. സ്വയം ആര്‍ജ്ജിക്കുന്ന കരുത്തില്‍ അവര്‍ വരുമ്പോള്‍ നിങ്ങളൊക്കെ അവിടെ ഉണ്ടാവണേ..“

Sanuj Suseelan

“ എല്ലാ ബ്ലോഗ്ഗര്‍മാരും അങ്ങനെ ആണെന്നല്ല കവി ഉദ്ദേശിച്ചിരിക്കുന്നത്. പക്ഷെ സൂക്ഷിച്ചു നോക്കിയാലറിയാം. ഒരുപാടു പേര്‍ ബ്ലോഗുകള്‍ തുടങ്ങുന്നുണ്ട്. എന്നിട്ട് അഞ്ചോ ആറോ പോസ്റ്റ്‌ കഴിയുമ്പോ പെട്ടി മടക്കും.സ്ഥിരമായി നിലവാരം കാത്തു സൂക്ഷിയ്ക്കുന്ന ബ്ലോഗേഴ്സ് വളരെ കുറവാണ്.“

സ്മിതാബാലകൃഷ്ണന്‍:

“തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ തിളക്കം സൂക്ഷിച്ച എത്ര എഴുത്തുകാരുണ്ട്? പലരും വിരലിലെണ്ണാവുന്ന നല്ല രചനകളുടെ ബലത്തില്‍ പിടിച്ചു നില്‍ക്കുന്നു. പിന്നെ നമ്മള്‍ വായനക്കാര്‍ ചില സൂപ്പര്‍ സ്റ്റാറുകളെയെന്ന പോലെ പലരെയും സഹിക്കുകയാണ്. ഒരാളുടെ വായനയ്ക്ക് വേണ്ടതെല്ലാം ഞങ്ങള്‍ തന്നോളമെന്ന ധാര്‍ഷ്ട്യം ഒരെഴുത്തുകാരനും ചേര്‍ന്നതല്ല.“

വിഷ്ണു പത്മനാഭന്‍:

“ബ്ലോഗെഴുത്തുകാര്‍ക്ക് മുഖ്യധാരാ എഴുത്തുകാരെ ബ്ലോഗിലൂടെ കുറ്റപ്പെടുത്താം , വിമര്‍ശിക്കാം ,പ്രിന്റഡ് മീഡിയയെക്കുറിച്ച് തോന്നിയ പോലെയൊക്കെ പറയാം. ബ്ലോഗിന്റെ ജനാധിപത്യത്തെക്കുറിച്ചും അതിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലരാവാം . അവസാനം കുറെ ...ബ്ലോഗെഴുതി ആരെയെങ്കിലും സോപ്പിട്ട് ഒരു ബുക്ക് പടച്ചിറക്കി തന്റെ കോക്കസ്സിലുള്ള കുറെ ബ്ലോഗേഴ്സിനെക്കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുന്നതോടെ തീരുന്നു ഈ ബ്ലോഗ് ജനാധിപത്യം . അങ്ങനെ കാശുള്ളത് കൊണ്ട് മാത്രം എത്ര ചവറ് ബ്ലോഗുകള്‍ പുസ്തകങ്ങളായിരിക്കുന്നു . ഇലക്ട്രോണീക് മീഡിയയാണ് പ്രിന്റഡ് മീഡിയയെക്കാള്‍ ശക്തിയെന്ന് വാദമുഖങ്ങള്‍ നിരത്തി വാദിക്കുന്നവരും മാതൃഭൂമിയുടെ ബ്ലോഗനയിലൊന്ന് വരാന്‍ വേണ്ടി മാത്രം സ്വപ്നം കണ്ട് കഴിയും.

 ബ്ലോഗേഴ്സിന്റെ ഇടയില്‍ നല്ല കോക്കസ്സുണ്ട് , ഓരോ ടീമുകളാണ് ,ചിലര്‍ അതിലൊന്നും പെടാതെ പോകും , ഇത്തിരി പോന്ന ഈ മലയാളം ബ്ലോഗുകളില്‍ എത്ര ബ്ലോഗ് സംഘടനകളുണ്ടെന്ന് വല്ല തിട്ടവുമുണ്ടോ , എന്‍ എസ് മാധവനാകട്ടെ സന്തോഷ് എച്ചിക്കാനമാകട്ടെ പറയുന്ന വിമര്‍ശനങ്ങളെ യുക്തിപരമായി സമീപിക്കാതെ അവരെഴുതിയ കണ്ണീര്‍ സീരിയലുകളുടെ ഗുണ നിലവാരത്തെ പറ്റി പറയുന്നതിലെന്ത് കാര്യം ? ചെറുകഥയെഴുതി ജീവിക്കാന്‍ പറ്റില്ലയെന്നുള്ളത് സത്യമാണ് , അത് കൊണ്ട് സീരിയലെഴുതുന്നു.

വിമര്‍ശനങ്ങളില്‍ ഒരു പ്രധാന കാര്യം - ബ്ലോഗെഴുത്തുകാര്‍ വാല്‍ നക്ഷത്രം പോലെയാണ് എന്നുള്ളതാണ് - മലയാളം ബ്ലോഗിങ്ങ് സജീവമായി നില നില്‍ക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് എന്റെ കണക്ക് കൂട്ടല്‍. ഈ അഞ്ച് വര്‍ഷത്തില്‍ എഴുത്തില്‍ നിലവാരം കാത്ത് സൂക്ഷിക്കുന്ന നൈരന്തര്യമുള്ള ഏതെങ്കിലും സര്‍ഗ്ഗാത്മക ബ്ലോഗര്‍ ഉണ്ടോ ? അറിയാത്തത് കൊണ്ടാണ് ചോദ്യം . ചിലര്‍ എഴുതുന്നു പെട്ടെന്ന് പ്രശസ്തരാവുന്നു...ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം അജ്ഞാതരാകുകയോ നിര്‍ജ്ജീവമാവുംകയോ ചെയ്യുന്നു .മുഖ്യധാരയിലെ എഴുത്തുകാര്‍ ഒന്ന് രണ്ട് വര്‍ഷം കൊണ്ട് അറിയപ്പെടുന്നവരല്ല ,വര്‍ഷ്ങ്ങള്‍ നീണ്ട് വര്‍ഷങ്ങള്‍ എടുത്താണ് അവരാ നിലയിലേക്കെത്തുന്നത് . അത് കൊണ്ട് തന്നെ ആ വിമര്‍ശനത്തില്‍ അല്ലെങ്കില്‍ കാഴ്ചപ്പാടില്‍ കാര്യമുണ്ട് എന്ന് തന്നെ കരുതുന്നു .ബ്ലോഗറായത് കൊണ്ട് ആവേശം കൊള്ളേണ്ട കാര്യമില്ല.

ബ്ലൊഗെഴുത്തുകാരെ അവരുടെ പാട്ടിന് വിട്ട് കൂടെ എന്ന ചോദ്യം അപ്രസക്തമാണ് - ബ്ലോഗെഴുത്തുകാരെ പരിഗണിക്കണമെന്നു പറഞ്ഞ് സാഹിത്യ അക്കാദമിയിലേക്ക് ഒരു ഭീമ ഹര്‍ജി തയ്യാറായത് ഈയിടെ ഓണ്‍ ലൈനില്‍ കണ്ടിരുന്നു . അപ്പോള്‍ സജീവ സാഹിത്യ മണ്ഡലത്തിലേക്ക് ബ്ലോഗിങ്ങിനെ കടത്തി വിടണമെന്ന ബ്ലോഗെഴുത്തുകാരുടെ നിരന്തര നിലവിളി നിലനില്‍ക്കുന്നുണ്ട് , എന്നിട്ടൂം ബ്ലോഗെഴുത്തുകാരെ അവരുടെ പാട്ടിന് വിട്ട് കൂടെ എന്ന ചോദ്യം ഇരട്ടത്താപ്പാണ് . ബ്ലോഗിന് മുഖ്യധാരാ സാഹിത്യ മണ്ഡലത്തില്‍ ഭാഗഭാക്കാവണം , പക്ഷെ വിമര്‍ശനങ്ങള്‍ ഏല്‍ക്കാന്‍ ഞങ്ങള്‍ക്ക് വയ്യ , തളര്‍ന്ന് വാടിപ്പോകും അല്ലെ?

ഇവിടെ മുഖ്യധാരയില്‍ നിന്ന് ഷിഹാബുദ്ദീന്‍ പൊയ്ത്തും കടവിലും ,ബാലചന്ദ്രന്‍ ചുള്ളിക്കാടുമെല്ലാം വന്നപ്പോള്‍ തുടക്കത്തില്‍ വളരെ ഹീനമായ രീതിയിലാണ് മറ്റ് ബ്ലോഗെഴുത്തുകാര്‍ പ്രതികരിച്ചിരുന്നത് , എല്ലാവരുമല്ല ചിലരെങ്കിലും ചില ഗ്രൂപ്പുകളെങ്കിലും...ഓര്‍മ്മയുണ്ടായിരിക്കണം . സച്ചിദാനന്ദന്‍ ബ്ലോഗെഴുതുന്നുണ്ട് , കാരശേരിക്കുണ്ട് , സുസ്മേഷ് ചന്ദ്രോത്തിനുണ്ട് , പിന്നെയും കുറെ എഴുത്തുകാര്‍ക്കുണ്ട് , ഇവരെയാരെയും മുഖ്യധാരാ എഴുത്തുകാരായത് കൊണ്ട് ബ്ലോഗില്‍ പ്രത്യേകിച്ച് പ്രാധാന്യമൊന്നും കൊടുത്ത് കണ്ടിട്ടില്ല ...അപ്പോള്‍ മുഖ്യധാരയായാലും ബ്ലോഗായാലും ആ മേഖലയില്‍ എങ്ങനെ പെര്‍ഫോം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.“

പ്രസക്തമെന്നു തോന്നിയ ചില കമന്റുകള്‍ ആണ് ഇവിടെയിട്ടത്. ഫേസ്ബുക്കില്‍ ചര്‍ച്ച തുടരുന്നു. 

ബ്ലോഗിന്റെയും ബ്ലോഗര്‍മാരുടെയും പ്രസക്തിയാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. വിഷ്ണു പത്മനാഭന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഓരോ ബ്ലോഗര്‍ക്കും ബാധ്യതയുണ്ടെന്നു തോന്നുന്നു.